Month: മെയ് 2026

ജീവൻ, സ്നേഹം, പോഷണം

 

എന്റെ മുത്തശ്ശിയുടെ ചരമവാർഷികത്തിൽ ഞാനും ഭർത്താവും അവരുടെ കല്ലറ സന്ദർശിച്ച് അവിടെ റോസാപ്പൂക്കൾ അർപ്പിച്ചു. എന്റെ ഭർത്താവ് എന്റെ മുത്തശ്ശിയെ കണ്ടിട്ടില്ല. അതിനാൽ, അവരെക്കുറിച്ച് എന്നോടു അദ്ദേഹം ചോദിച്ചപ്പോൾ, ഞാൻ അവരുടെ പ്രിയപ്പെട്ട ഗീതങ്ങൾ ആലപിച്ചു, അവരുടെ വിപുലമായ ക്രിസ്തുമസ് ഭക്ഷണത്തെക്കുറിച്ചു സംസാരിച്ചു, കാട്ടു കൂൺ എങ്ങനെ കണ്ടെത്തണമെന്ന് അവർക്ക് അറിയാമായിരുന്നെന്നു ഞാൻ അദ്ദേഹത്തോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു. ശാരീരികമായി മുത്തശ്ശി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ലെങ്കിലും, അവരുടെ കല്ലറ സന്ദർശിക്കുകയും അവരുടെ കഥകൾ പങ്കിടുകയും ചെയ്തത് അവരുടെ സ്നേഹത്തിന്റെയും ജീവിതത്തിന്റെയും ഭക്ഷണത്തിന്റെയും ഓർമ്മകൾ എന്റെ മനസ്സിൽ നിറച്ചു.

മരിക്കുന്നതിനു മുമ്പ്, യേശു തന്റെ ശിഷ്യന്മാരോടൊപ്പം വിപുലമായ ഒരു പെസഹാ അത്താഴം പങ്കിടുകയുണ്ടായി. താമസംവിനാ താൻ കഷ്ടമനുഭവിച്ചു മരിക്കുമെന്ന് അവൻ അവരോടു പറഞ്ഞു (വാ. 15). യഥാർത്ഥത്തിൽ, അവൻ ആ രാത്രി തന്നെ പിടിക്കപ്പെടുമായിരുന്നു (ലൂക്കൊസ് 22:54). ഈയൊരു പശ്ചാത്തലത്തിൽ, യേശു അപ്പം എടുത്തു, ദൈവത്തെ വാഴ്ത്തി സ്തുതിച്ചുകൊണ്ട് അതു നുറുക്കി അവർക്കു നൽകി. “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” (വാ.19) എന്ന് അവൻ അവരോടു പറഞ്ഞു. അവൻ അവർക്കു വീഞ്ഞിന്റെ പാനപാത്രവും കൊടുത്തുകൊണ്ട്, “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു” (വാ. 20) എന്നു പറഞ്ഞു.

തൊട്ടടുത്ത ദിവസം യേശു ക്രൂശിക്കപ്പെട്ടു. മൂന്നു ദിവസത്തിനു ശേഷം അവൻ ഉയർത്തെഴുന്നേറ്റു, ഒടുവിൽ സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയി. എന്നിട്ടും, ഇന്നും, അവന്റെ ശിഷ്യരായ നാം ഇപ്പോഴും അവന്റെ ഓർമ്മയ്ക്കായി അപ്പം നുറുക്കി വീഞ്ഞു പങ്കിടുന്നു. കാരണം, അതു യേശു തന്നെ സ്ഥാപിച്ച മനോഹരമായ ഒരു സ്മരണയും അവൻ വീണ്ടും വരുമെന്ന ശാശ്വതമായ വാഗ്ദത്തവുമാണ് (വാ. 15-18). നമുക്കു യേശുവിനെ ശാരീരികമായി കാണാനോ തൊടാനോ കഴിഞ്ഞേക്കില്ലെങ്കിലും, അവൻ ജീവനുള്ളവനാണെന്നും അവന്റെ സ്നേഹവും ജീവനും പോഷണവും കൊണ്ട് ദിനന്തോറും നമ്മെ നിറച്ചുകൊണ്ടു നമ്മോടൊപ്പമുണ്ടെന്നും നമുക്കറിയാം. നാം അപ്പം നുറുക്കുമ്പോൾ, യേശുവിന്റെ വാഗ്ദത്തം ഓർമ്മിച്ചുകൊണ്ടു അവനെപ്പോലെയാകാനായി നമ്മെ ഉള്ളിൽ നിന്ന് പരിവർത്തനം ചെയ്യാൻ അവനെ അനുവദിക്കുക. 

 

നമ്മെത്തന്നെ രക്ഷിക്കാൻ ശ്രമിക്കുക

“സുരക്ഷിതമായിരിക്കുക.’’ എലിവേറ്ററിൽ കുടുങ്ങുമ്പോൾ എങ്ങനെ ശാന്തത പാലിക്കാമെന്നും സുരക്ഷിതരായിരിക്കാമെന്നും ആളുകളെ ബോധവത്കരിക്കാനുള്ള “സ്റ്റേ സേഫ്, സ്റ്റേ പുട്ട്’’ എന്ന പേരിൽ ഒരു പരസ്യ കാമ്പെയ്ൻ വർഷങ്ങൾക്കുമുമ്പ്, ന്യൂയോർക്ക് നഗരം നടത്തുകയുണ്ടായി. എലിവേറ്റർ നിശ്ചലമായപ്പോൾ അതിന്റെ വാതിലുകൾ കുത്തിത്തുറക്കാനോ മറ്റെന്തെങ്കിലും മാർഗ്ഗത്തിലൂടെ പുറത്തേക്ക് കടക്കാനോ ശ്രമിച്ച ചിലർ മരിച്ചതായി വിദഗ്ധർ റിപ്പോർട്ട് ചെയ്തിരുന്നു. സഹായത്തിനായി വിളിക്കാനും അടിയന്തര പ്രതികരണങ്ങൾക്കായി കാത്തിരിക്കാനും അലാറം ബട്ടൺ ഉപയോഗിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രവർത്തന പദ്ധതി.

അപ്പൊസ്തലനായ പൗലൊസ് തികച്ചും വ്യത്യസ്തമായ ഒരു രക്ഷാപദ്ധതി ആവിഷ്കരിച്ചു — പാപത്തിൽ കുടുങ്ങിയവരെ സഹായിക്കാനുള്ള പദ്ധതിയായിരുന്നു അത്. അവൻ എഫെസ്യരെ അവരുടെ തികഞ്ഞ ആത്മീയ നിസ്സഹായാവസ്ഥയെക്കുറിച്ച് ഓർമ്മിപ്പിച്ചു — യഥാർത്ഥത്തിൽ “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവർ ആയിരുന്നു’’ (എഫെസ്യർ 2:1) അവർ. അവർ പിശാചിനെ അനുസരിക്കുകയും ദൈവത്തിനു കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്തുകൊണ്ട് കെണിയിലകപ്പെട്ടു. ഇത് അവരെ ദൈവക്രോധത്തിനു പാത്രരാക്കി. എന്നാൽ അവൻ അവരെ ആത്മീയ അന്ധകാരത്തിൽ കുടുങ്ങിക്കിടക്കാൻ അനുവദിച്ചില്ല. യേശുവിൽ വിശ്വസിക്കുന്നവർ “കൃപയാൽ . . . രക്ഷിക്കപ്പെട്ടു’’ എന്ന് അപ്പൊസ്തലൻ എഴുതി (വാ. 5, 8). ദൈവത്തിന്റെ രക്ഷാപ്രവർത്തനത്തോടുള്ള പ്രതികരണം വിശ്വാസമായി പരിണമിക്കുന്നു. വിശ്വാസം എന്നാൽ നാം സ്വയം നമ്മെത്തന്നെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും നമ്മെ രക്ഷിക്കാൻ യേശുവിനെ വിളിക്കുകയും ചെയ്യുക എന്നതാണ്.

ദൈവകൃപയാൽ, പാപത്തിന്റെ കെണിയിൽ നിന്ന് രക്ഷനേടുന്നത് നമ്മുടെ പ്രയത്നത്താലല്ല. അത് യേശുവിലൂടെ മാത്രമുള്ള “ദൈവത്തിന്റെ ദാനം’’ ആണ് (വാ. 8). 

പൂത്തുലയുന്ന മരുഭൂമികൾ

ഒരു നൂറ്റാണ്ട് മുമ്പ്, എത്യോപ്യയുടെ ഏകദേശം 40 ശതമാനം സമൃദ്ധമായ വനമായിരുന്നു, എന്നാൽ ഇന്ന് അത് ഏകദേശം 4 ശതമാനം മാത്രമാണ്. മരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും കൃഷിക്കായി ഏക്കറുകണക്കിന് സ്ഥലം വെട്ടിത്തെളിക്കുകയും ചെയ്തത് പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നയിച്ചു. പച്ചപ്പിന്റെ ബാക്കിയുള്ള ഭൂരിഭാഗം ചെറിയ മേഖലകളെ സഭകളാണ് സംരക്ഷിക്കുന്നത്. നൂറ്റാണ്ടുകളായി, പ്രാദേശിക എത്യോപ്യൻ ഓർത്തഡോക്സ് റ്റെവാഹിഡോ സഭകൾ തരിശായ മരുഭൂമിയുടെ നടുവിൽ ഈ മരുപ്പച്ചകളെ സംരക്ഷിക്കുന്നു. ആകാശത്തുനിന്നെടുത്ത ചിത്രങ്ങൾ നിങ്ങൾ നോക്കുകയാണെങ്കിൽ, തവിട്ട് മണൽ കൊണ്ട് ചുറ്റപ്പെട്ട പച്ചപ്പിന്റെ ദ്വീപുകൾ കാണാം. ദൈവത്തിന്റെ സൃഷ്ടികളുടെ കാര്യവിചാരകർ എന്ന നിലയിൽ ദൈവത്തോടുള്ള അനുസരണത്തിന്റെ ഭാഗമാണ് മരങ്ങളെ സംരക്ഷിക്കുന്നത് എന്ന് സഭാനേതാക്കൾ പഠിപ്പിക്കുന്നു.

മരുഭൂമിയുടെയും കഠിനമായ വരൾച്ചയുടെയും ഭീഷണി നേരിട്ടു ജീവിച്ചിരുന്ന യിസ്രായേലിന് ദൈവം ഒരുക്കുന്ന ഭാവിയെക്കുറിച്ച് യെശയ്യാ പ്രവാചകൻ എഴുതി, അവിടെ “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും’’ (യെശയ്യാവ് 35:1). ദൈവം തന്റെ ജനത്തെ സൗഖ്യമാക്കാൻ ഉദ്ദേശിക്കുന്നു, ഒപ്പം അവൻ ഭൂമിയെയും സൗഖ്യമാക്കും. അവൻ “പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും’’ (65:17). ദൈവത്തിന്റെ നവീകരിക്കപ്പെട്ട ലോകത്ത്, “നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും’’ (35:1).

മനുഷ്യർ ഉൾപ്പെടെ തന്റെ സൃഷ്ടികളോടുള്ള ദൈവത്തിന്റെ കരുതൽ, അതിനെ സംരക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അവന്റെ സൃഷ്ടിയെ പരിപാലിക്കുന്നതിലൂടെ, സുഖപ്പെട്ടതും സമ്പൂർണ്ണവുമായ ലോകം എന്ന അവന്റെ ആത്യന്തിക പദ്ധതിയോടു ഏകീകരിച്ചുകൊണ്ടു നമുക്ക് ജീവിക്കാൻ കഴിയും. എല്ലാത്തരം മരുഭൂമികളും ജീവനും സൗന്ദര്യവും കൊണ്ട് പൂത്തുലയുന്നതു കാണാൻ നമുക്ക് ദൈവത്തോട് ചേർന്നു പ്രവർത്തിക്കാം. 

കാണാനുള്ള കണ്ണുകൾ

വർഷങ്ങളായി മദ്യപാനവും മാനസികാരോഗ്യ പ്രശ്നങ്ങളും കൊണ്ട് പൊറുതിമുട്ടിയ തന്റെ ബന്ധുവായ സാൻഡിയെ ഓർത്ത് ജോയ് ആശങ്കാകുലയായിരുന്നു. അവൾ സാൻഡിയുടെ അപ്പാർട്ട്മെന്റിലേക്ക് ചെന്നപ്പോൾ, വാതിലുകൾ പൂട്ടിയിരിക്കുന്നു. അതിൽ ആരും ഇല്ലെന്ന് അവൾക്കു മനസ്സിലായി. അവളും മറ്റുള്ളവരും സാൻഡിയെ അന്വേഷിക്കാൻ പദ്ധതിയിട്ടപ്പോൾ, ജോയ് പ്രാർത്ഥിച്ചു, “ദൈവമേ, ഞാൻ കാണാത്തത് കാണാൻ എന്നെ സഹായിക്കണമേ.” അവർ പോകുമ്പോൾ, ജോയ് സാൻഡിയുടെ അപ്പാർട്ട്മെന്റിലേക്ക് തിരിഞ്ഞു നോക്കി, ഒരു കർട്ടൻ ചെറുതായി ചലിക്കുന്നത് അവൾ കണ്ടു. ആ നിമിഷം, സാൻഡി ജീവിച്ചിരിപ്പുണ്ടെന്ന് അവൾക്കു മനസ്സിലായി. അവളുടെ അടുത്തെത്താൻ അധികാരികളുടെ സഹായം ആവശ്യമായിരുന്നുവെങ്കിലും, ഉത്തരം ലഭിച്ച ഈ പ്രാർത്ഥനയിൽ ജോയ് സന്തോഷിച്ചു. ദൈവത്തിന്റെ ശക്തിയുടെ യാഥാർത്ഥ്യം വെളിപ്പെടുത്താൻ അവനോട് ആവശ്യപ്പെടുന്നതിന്റെ ശക്തി എലീശാ പ്രവാചകന് അറിയാമായിരുന്നു. അരാമ്യ സൈന്യം അവരുടെ പട്ടണത്തെ വളഞ്ഞപ്പോൾ, എലീശായുടെ ദാസൻ ഭയന്നു വിറച്ചു. ദൈവമനുഷ്യൻ ഭയന്നില്ല. കാരണം, ദൈവത്തിന്റെ സഹായത്താൽ അവൻ അദൃശ്യമായതിനെ കണ്ടു. ദാസനും അതു കാണണമെന്ന് എലീശാ പ്രാർത്ഥിച്ചു, “അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു’’ കാണാൻ യഹോവ ദാസന്റെ കണ്ണു തുറന്നു (2 രാജാക്കന്മാർ 6:17).

എലീശയ്ക്കും അവന്റെ ദാസനും വേണ്ടി ദൈവം ആത്മീയവും ഭൗതികവുമായ ലോകങ്ങൾക്കിടയിലുള്ള മൂടുപടംമാറ്റി. തനിക്ക് പ്രത്യാശ നൽകിയ കർട്ടനിലെ ചെറിയ അനക്കം കാണാൻ ദൈവം സഹായിച്ചെന്ന് ജോയ് വിശ്വസിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യത്തിലോ നമ്മുടെ സമൂഹത്തിലോ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ആത്മീയ ദർശനം നൽകാൻ നമുക്കും ദൈവത്തോട് ആവശ്യപ്പെടാം. നമുക്കും അവന്റെ സ്നേഹത്തിന്റെയും സത്യത്തിന്റെയും അനുകമ്പയുടെയും ഏജന്റുമാരാകാം. 

 

ഞങ്ങളെ രക്ഷിക്കണമേ

തമിഴ് സംസ്കാരത്തിൽ ഇലകളും സസ്യങ്ങളും വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നു, പ്രത്യേകിച്ച് ആഘോഷങ്ങളിൽ. അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി വിവാഹ വേദികളുടെ പ്രവേശന കവാടത്തിൽ മിന്നുന്ന വിളക്കുകൾകൊണ്ട് അലങ്കരിച്ച വാഴകൾ സ്ഥാപിക്കാറുണ്ട്. വാതിലുകളെ അലങ്കരിക്കാൻ മാലപോലെ കോർത്ത മാവിലകൾ ഉപയോഗിക്കുന്നു. വർണ്ണാഭമായ, ബഹുവിധ വിഭവങ്ങളടങ്ങിയ ഊണു വിളമ്പാൻ വാഴയില ഒരു പ്ലേറ്റായി ഉപയോഗിക്കുന്നു. തെങ്ങോലകൾ അലങ്കാരമായി ഉപയോഗിക്കുന്നു.

യെഹൂദ്യയിലെ ആഘോഷങ്ങളിലും ഇലകൾ ഒരു സുപ്രധാന പങ്കു വഹിച്ചിരുന്നതായി കാണപ്പെടുന്നു. യേശു കഴുതപ്പുറത്തേറി യെരൂശലേമിൽ പ്രവേശിച്ചപ്പോൾ പെസഹാ പെരുന്നാൾ പുരോഗമിക്കുകയായിരുന്നു. ഈജിപ്തിൽ നിന്നു തങ്ങൾ നേടിയ മോചനം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള യെഹൂദന്മാർ ഒത്തുകൂടുന്ന ഒരു സമയമായിരുന്നു അത്. ആഘോഷത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി ഈന്തപ്പനയുടെ കുരുത്തോലകൾ ഉപയോഗിക്കുന്നത് ഒരു പാരമ്പര്യമായിരുന്നു. റോമിന്റെ ഉരുക്കുമുഷ്ടിക്കു കീഴിൽ, വളരെക്കാലം മുമ്പു മോശെ ചെയ്തതുപോലെ ഒരിക്കൽ കൂടി തങ്ങളെ രക്ഷിക്കുവാനായി വരുന്ന ഒരു മശിഹായ്ക്കായി യെഹൂദന്മാർ കാത്തിരുന്നു. അങ്ങനെ, നസറെത്തിൽ നിന്നുള്ള, അത്ഭുതപ്രവൃത്തികൾ ചെയ്യുന്ന, യേശു കഴുതപ്പുറത്തേറി വന്നപ്പോൾ അതവരിലെ പ്രത്യാശയെ ജ്വലിപ്പിച്ചു (വാ. 37). അവർ കുരുത്തോലകളുമായി വന്ന്, “ഞങ്ങളെ രക്ഷിക്കേണമേ” എന്നർത്ഥം വരുന്ന “ഹോശന്നാ” എന്നു ആർത്തുകൊണ്ടു കുരുത്തോലകൾ വീശി (മത്തായി 21:8-9). ആത്മാക്കളുടെ വീണ്ടെടുപ്പുകാരനായ തന്റെ പുത്രനിലൂടെ “തങ്ങളുടെ ആത്മാക്കളെ രക്ഷിക്കാനുള്ള” അവരുടെ ആഗ്രഹം ദൈവം അക്ഷരാർത്ഥത്തിൽ അനുവദിച്ചുകൊടുത്തു. 

എന്തിൽ നിന്നാണു നമുക്കു രക്ഷ നേടേണ്ടത് എന്നതിനെ സംബന്ധിച്ചു പലപ്പോഴും നമുക്കറിയില്ല. നമ്മുടെ സാമ്പത്തികമോ ശാരീരികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ നാം രക്ഷിക്കപ്പെടുമെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ നമുക്ക് ആവശ്യമായ യഥാർത്ഥ രക്ഷ നമ്മുടെ ആത്മാക്കളെ സംബന്ധിച്ചുള്ളതാണ്. വിണ്ടെടുപ്പിനുള്ള തന്റെ അധികാരത്തെയും സ്നേഹത്തെയും കാണിക്കാനാണ് യേശു മനുഷ്യരൂപത്തിൽ വന്നത് (ലൂക്കൊസ് 19:10). ഒരു രക്ഷകനെ ആവശ്യമുള്ള മറ്റുള്ളവരുടെ ആത്മാക്കളെയും നമ്മിലൂടെ രക്ഷിക്കാനായി ക്രൂശിലെ തന്റെ യാഗത്തിലൂടെ അവൻ നമ്മുടെ ആത്മാവിനെ വീണ്ടെടുത്തു.